മുഗൾ സാമ്രാജ്യത്വത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ അതിന്റെ ഭരണസാരഥികൾ ഇന്ത്യൻ ജനതയുടെ പരമ്പരാഗത ആചാരമര്യാദകളും ശാസ്ത്രീയ അറിവുകളിലും അതീവ തല്പരരായിരുന്നു. എന്നാൽ അക്ബർ ചക്രവർത്തിയുടെ കാലത്താണ് കാലങ്ങൾ പഴക്കമുള്ള ഇന്ത്യൻ പുരാണങ്ങളെയും, വേദങ്ങളെയും ഇതിഹാസങ്ങളെയുമൊക്കെ സത്യാന്വേഷണ ത്വരയോടെ സമീപിച്ചതും അര്ഥവ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിച്ചതും. അദ്ദേഹത്തിന്റെ പ്രേരണയിൽ ഒരു സംഘം വിവർത്തകർ വേദേതിഹാസങ്ങളുടെ പരികല്പനകളെപ്പറ്റി സൂക്ഷ്മമായും ആഴത്തിലും പഠിക്കുകയും ഇവയൊക്കെയും സംസ്‌കൃതത്തിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യുകയും ചെയ്തു.
രാമായണം മുതൽ മഹാഭാരതം വരെയും ഭഗവത്‌ഗീത മുതൽ വസിഷ്ഠ യോഗം വരെയും ഗണിതശാസ്ത്രം, ഗോളശാസ്ത്രം വൈദ്യശാസ്ത്രം ഉൾപ്പെടെയുള്ള വിജ്ഞാനീയങ്ങൾ ഇത്തരത്തിൽ വിവർത്തനം ചെയ്തു. ഇവയൊക്കെയും അക്ബർ ചക്രവർത്തി തന്റെ ലൈബ്രറിയിലെ അമൂല്യ നിധിശേഖരമായി സൂക്ഷിച്ചു. ചക്രവർത്തി തന്നെ തെരഞ്ഞെടുത്ത പണ്ഡിതർ ദിനേന ഹാജരായി ഈ മഹത്ഗ്രന്ഥങ്ങളുടെ പേർഷ്യൻ വിവർത്തനങ്ങൾ അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കുകയും അദ്ദേഹത്തിന് മനസ്സിലാകാത്ത ഭാഗങ്ങൾ വിവരിച്ചുകൊടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.
അക്ബർ ചക്രവർത്തിയുടെ അറിവിനോടുള്ള ഔസുൽക്യം എന്നതിലപ്പുറം മറ്റൊരു ഉദ്ദേശം കൂടെ ഈ വിവർത്തന കർമ്മങ്ങൾക്കുണ്ടായിരുന്നു എന്ന് “ഐൻ എ അക്ബർ” എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അക്ബർ ചക്രവർത്തിയുടെ പ്രധാനമന്ത്രിയായിരുന്ന അബുൽ ഫസൽ രേഖപ്പെടുത്തുന്നു. ഹിന്ദുവേദങ്ങൾ പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യുക എന്ന ബൃഹത് പദ്ധതിമൂലം ഉദ്ദേശിക്കപ്പെട്ടത് അവരോടുള്ള ശത്രുത കുറക്കുകയും കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയും ചെയ്യുക എന്നതാണ്. വൈജ്ഞാനിക ചർച്ചകൾ സമാധാനത്തിലേക്ക് എത്തുകയും ശത്രുതയും പകയും ഇല്ലാതായി രമ്യതയിലേക്കു നയിക്കുകയും ചെയ്‌തേക്കും എന്നദ്ദേഹം പ്രത്യാശിച്ചു.

സൈനീക ബലപ്രയോഗത്തിലൂടെ കീഴടക്കിയ പ്രദേശങ്ങളിൽ അക്ബർ ചക്രവർത്തിയുടെ നയങ്ങൾ നയതന്ത്രത്തിലൂടെയും വൈവാഹികബന്ധങ്ങളിലൂടെയും സമാധാനാന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു. ഇത്തരത്തിൽ അദ്ദേഹം ഭരിച്ചിരുന്ന ഭൂരിപക്ഷം വരുന്ന ഹിന്ദു പ്രജകളുമായി അനുരഞ്ജനത്തിലാവാൻ അദ്ദേഹം പരിശ്രമിച്ചു.
മഹാഭാരതത്തിന്റെ പേർഷ്യൻ തർജ്ജമയുടെ ആമുഖത്തിൽ അബുൽ ഫസൽ ഈ വിഷയം വ്യക്തമാക്കുന്നുണ്ട്. ഹിന്ദു മുസ്‌ലിം സ്പർദ്ധ ഉടലെടുക്കുന്നത് പരസ്പരമുള്ള അജ്ഞതയിൽ നിന്നാണെന്ന് മനസ്സിലാക്കിയ ചക്രവർത്തി അതിനെ നേരിടാൻ ഹിന്ദുക്കളെ സംബന്ധിച്ച ശരിയായ അറിവ് മുസ്‌ലിംകൾക്കു നൽകിയിട്ടാണ്. അതിനായി ആദ്യം അദ്ദേഹം തെരഞ്ഞെടുത്തത് മഹാഭാരതമാണ്. മഹാഭാരതം വിവർത്തനം ചെയ്യാൻ അദ്ദേഹം ഇരു വിഭാഗങ്ങളിൽ നിന്നുമുള്ള നിപുണരും നിഷ്പക്ഷരുമായ പണ്ഡിതരെ അദ്ദേഹം ഏൽപ്പിച്ചു. ഹിന്ദു വിശ്വാസങ്ങളിൽ കടന്നുകൂടിയിട്ടുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും, അവരുടെ തന്നെ വേദങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല എന്നദ്ദേഹം മനസ്സിലാക്കി.
ഇതൊക്കെ കണ്ടും കെട്ടും അനുഭവിച്ചുമാണ് ദാര ശികൊഹ് വളർന്നത്. പുരാതന ഹിന്ദു വിശ്വാസങ്ങൾ ഉൾപ്പെടെയുള്ള ഇതര വിശ്വാസങ്ങളെ ആഴത്തിൽ അറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പക്ഷെ രാഷ്ട്രീയ പ്രേരിതമായിരുന്നില്ല. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ അവബോധവും ഉൾക്കാഴ്ചയുമായിരുന്നു അത്. പൂര്ണാര്ഥത്തിലുള്ള ഒരു സത്യാന്വേഷിയും വിജ്ഞാന കുതുകിയുമായിരുന്നു അദ്ദേഹം.

തികഞ്ഞ സൂഫി ചിന്താധാരയിലധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന ദാരാ ശികൊഹ് ഇന്ത്യൻ വിശ്വാസങ്ങളിലെ ഏകദൈവ സിദ്ധാന്തങ്ങളെ പറ്റിയുള്ള പഠനത്തിലാണ് കൂടുതൽ ആകൃഷ്ടനായത്. സ്വന്തം വിശ്വാസങ്ങളും, ഇവയും തമ്മിൽ വാചികമായ വ്യത്യാസങ്ങൾ മാത്രമേയുള്ളുവെന്നും, രണ്ടിന്റെയും അടിസ്ഥാനങ്ങളിൽ ഭിന്നതയെക്കാൾ സമാനതകളാണുള്ളതെന്നും അദ്ദേഹം കണ്ടെത്തി. ഏകദൈവത്തിലധിഷ്ഠിതമായ സനാതന ഹൈന്ദവിശ്വാസങ്ങൾ ഇസ്‌ലാമിന്റെ ആത്മാവുമായി ചേർന്ന് നിൽക്കുന്നതാണെന്ന് ദാരാ ശികൊഹ് തന്റെ പഠന ഗവേഷണങ്ങളിലൂടെ മനസ്സിലാക്കി.
സത്യമുൾക്കൊള്ളുന്ന ഈ രണ്ടു വിഭാഗങ്ങളുടെയും സിദ്ധാന്തങ്ങളെയും ദർശനങ്ങളെയും “മജ്മഉ ബഹ്‌റൈൻ ” – ഇരു സമുദ്രങ്ങളുടെ സംഗമസ്ഥാനം – എന്ന തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം സമാഹരിക്കുകയുണ്ടായി. തസൗഉഫ് എന്നാൽ ആത്യന്തികമായി ധർമ്മസംസ്ഥാപനമാണെന്നും കേവല മതനിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും നിരാകരണമാണെന്നും അദ്ദേഹം എഴുതി.
1650 കളുടെ മധ്യത്തിൽ വിവിധ രാഷ്ട്രീയ അട്ടിമറി സംഘങ്ങൾ സഹകരണത്തിലാവുകയുണ്ടായി. ഷാജഹാൻ ചക്രവർത്തിയുടെ മൂന്നുമക്കളിൽ അദ്ദേഹത്തിന് ഏറെ പ്രിയങ്കരനായിരുന്ന ദാരാ ശികൊഹ് അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ മുൻതൂക്കം ലഭിച്ചിരുന്നെങ്കിലും, മറ്റു പുത്രന്മാർക്കും ഭരണ ചുമതലകൾ ഉണ്ടായിരുന്നു. ദാരയുടെ സഹോദരന്മാരിൽ ഒരാളായിരുന്ന സുജ ശീഈ ചിന്താധാരയിലാണ് ആകൃഷ്ടനായതെങ്കിൽ, ഔരംഗസിബ് യാഥാസ്ഥിക സുന്നി വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നയാളായിരുന്നു.
അതേസമയം മുറാദ് എന്ന പേരുള്ള മറ്റൊരു സഹോദരൻ യാതൊരു മത ചിന്താധാരകളിലും ആകൃഷ്ടനായിരുന്നില്ല. ഷാജഹാൻ ചക്രവർത്തിയുടെ മക്കളിൽ അധികാരകേന്ദ്രീകരണം യഥാർത്ഥത്തിൽ നടന്നത് ഔരംഗസിബും ദാരാ ഷിക്കോഹും തമ്മിലായിരുന്നു.

“സിർ ഏ അക്ബർ” ‘വലിയ രഹസ്യം’ എന്ന് നാമകരണം ചെയ്ത ഉപനിഷത്തുക്കളുടെ പേർഷ്യൻ വ്യാഖ്യാനമായിരുന്നു ദാരയുടെ ഏറ്റവും മികച്ച കൃതി. ഇതിനായി അദ്ദേഹം ബനാറസിൽ നിന്ന് ഹിന്ദു പണ്ഡിതന്മാരെയും സന്യാസികളെയും കൊട്ടാരത്തിൽ കൊണ്ടുവന്നു താമസിപ്പിച്ചു. സംസ്‌കൃതത്തിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ, ഉപനിഷത്തുക്കളുടെ ആത്മാവ് നഷ്ടമാവാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി. തികഞ്ഞ ഏകദൈവ വാദിയായിരുന്ന ദാരാ ശികൊഹ് ഹൈന്ദവ തത്വജ്ഞാനങ്ങളുടെ സമാനതകൾ ഇസ്‌ലാമിൽ കണ്ടെത്തുകയുണ്ടായി.
ജ്ഞാനവാദവും ഏകദൈവത്വവുമായിരുന്നു അദ്ദേഹത്തെ ഏറെ ആകർഷിച്ച വിഷയം. ഖുർആനിലെ തൗഹീദി സിദ്ധാന്തങ്ങൾ രൂപകങ്ങൾ ആണെന്നും അവയ്‌ക്കൊക്കെയും ആന്തരികമായ അർത്ഥതലങ്ങൾ ഉണ്ടെന്നും ദാരാ ശികൊഹ് എഴുതി. ക്രിസ്ത്യൻ, ജൂത മതങ്ങൾ ഉൾപ്പെടെയുള്ള വിവിധ മതവിശ്വാസങ്ങളെയും ഗ്രന്ഥങ്ങളെയും അദ്ദേഹം പഠനവിധേയമാക്കുകയുണ്ടായി. പണ്ഡിതരും ആത്മജ്ഞാനികളും എല്ലാ മതദര്ശനങ്ങളിലും ഏകദൈവസിദ്ധാന്തം കണ്ടെത്തുമെന്നും അതിനെതിരായി നിന്നുകൊണ്ട് ബഹുദൈവത്വം ഉദ്‌ഘോഷിക്കുന്നത് സ്വാർത്ഥതാല്പര്യക്കാരായ പണ്ഡിതവേഷധാരികളാണെന്നും അദ്ദേഹം വാദിച്ചു.
ഹൈന്ദവരുടെ ചതുർവേദങ്ങൾ ദൈവപ്രോക്തമാണെന്നും, എല്ലാ ദേശങ്ങളിലേക്കും പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും അയക്കുമെന്ന ഖുർആനിക തത്വത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്കയച്ച പ്രവാചകന്മാരിലൂടെ ഈ വേദങ്ങൾ ജനങ്ങൾക്ക് മാർഗദർശകങ്ങളായി എന്നും ദാരാ എഴുതി. ഉപനിഷത്തുക്കളൊക്കെയും ഏകദൈവ സിദ്ധാന്തത്തിൽ അധിഷ്ഠിതമാണെന്നും, ഖുർആനിക അധ്യാപനങ്ങളുമായി ചേർന്ന് നിൽക്കുന്നവയാണെന്നും അദ്ദേഹം കണ്ടെത്തി.

ഈ വിഷയങ്ങൾ സാധാരണ ഹിന്ദുക്കൾക്ക് പോലും അജ്ഞാതമാണ്. അറിയുന്നവരാണെങ്കിൽ അത് സാധാരണക്കാരായ ഹിന്ദുക്കളിൽ നിന്നും മുസ്‌ലിംകളിൽ നിന്നും മറച്ചുവെക്കാനാണ് ശ്രമിക്കുന്നത് എന്നദ്ദേഹം കരുതി. ഉപനിഷത്തുകളിൽ അദ്ദേഹം നടത്തിയ ആഴത്തിലുള്ള സത്യാന്വേഷണവും ഖുർആൻ മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ വേദപഠനങ്ങളും ഉപനിഷത്തുകൾ ദൈവീകമായ ആദ്യ ഗ്രന്ഥങ്ങളാണെന്നു അദ്ദേഹം വാദിക്കുകയുണ്ടായി.
ഇത്തരത്തിലുള്ള പഠനങ്ങളിലൂടെ താൻ ലക്‌ഷ്യം വെക്കുന്നത് തീർത്തും ആത്മീയമായ അഭിവൃദ്ധിയാണെന്നും, യാതൊരു ഭൗതീകമായ ലക്ഷ്യങ്ങളും തനിക്കില്ലെന്നും ദാര വ്യക്തമാക്കുകയുണ്ടായി. “നീചസ്വാർത്ഥതയുടെ മുൻവിധികളും ദൈവകൃപയോടെയും ആത്മാര്ഥതയോടെയും എല്ലാ പക്ഷപാതവും ഉപേക്ഷിച്ച് സിർ ഏ അക്ബർ എന്ന തലക്കെട്ടിലുള്ള ഈ വിവർത്തനം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തവർ സന്തുഷ്ടരും മോക്ഷം ലഭിച്ചവരുമാകും” എന്ന് തന്റെ കൃതി ഉപസംഹരിച്ചുകൊണ്ട് ധാര ശികൊഹ് എഴുതുകയുണ്ടായി.