ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മുസ്‌ലിംകൾക്കിടയിൽ വളർന്നുവന്ന ഹമ്പലിസത്തിലാണ് മുസ്‌ലിം യാഥാസ്ഥിതികത പിറവിയെടുക്കുന്നത്. ഇമാം അഹ്മദ് ഇബ്നു ഹമ്പൽ (780 – 855) ആണ് ഖുർആന്റെയും പാരമ്പര്യങ്ങളുടെയും അക്ഷരവായനയിലൂടെയും യുക്തിചിന്താ നിരാകരണത്തിലൂടെയും ഈ ചിന്താ പദ്ധതിക്ക് രൂപം കൊടുത്തത്. തന്റേതല്ലാത്ത മറ്റ് പ്രസ്ഥാനങ്ങളെ മതനിന്ദയെന്ന കരിമുദ്ര ചാർത്തിക്കൊടുത്ത് അവയൊക്കെ കൾട്ടുകൾ (തെറ്റായ ഉപാസനാ രീതി) ആണെന്നും തന്റേത് മുഖ്യധാരയെന്നും ഹമ്പൽ വരുത്തിത്തീർത്തുവെന്നു ന്യൂയോർക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ചരിത്രകാരൻ സയ്യിദ് ആമിർ അർജൊമാണ്ട് പറയുന്നു.
യുക്തി ഉപയോഗിക്കുന്നവരെയും ഖുർആൻ ദൈവീക സൃഷ്ടിയാണെന്ന് കരുതുന്നവരെയും മതനിന്ദകരായി കണ്ട ഇമാം ഹമ്പൽ ഇത്തരക്കാരോട് പശ്ചാത്തപിക്കാൻ ആവശ്യപ്പെടുകയും നിരസിച്ചാൽ വധിക്കപ്പെടണമെന്നു വിധിക്കുകയും ചെയ്തു. ഖുർആൻ വിരോധിച്ചതൊഴികെയുള്ളവയൊക്കെ അനുവദനീയമാണ് എന്ന ഇമാം അബു ഹനീഫയുടെ ആശയത്തെ നിരാകരിച്ചുകൊണ്ടുള്ള സുന്നത്ത് (നബിചര്യ) വ്യാഖ്യാനമാണ് ഇമാം ഹമ്പൽ മുന്നോട്ടു വെച്ചത്.
പ്രവാചക പാരമ്പര്യങ്ങളിൽ പരാമർശിക്കാതിരുന്നതിനാൽ തന്റെ ജീവിതത്തിൽ ഒരിക്കലും തണ്ണിമത്തൻ ഇമാം അഹ്മദ് ഇബ്നു ഹമ്പൽ ഉപയോഗിച്ചിരുന്നില്ല. ഹദീഥുകളുടെ സമ്പൂർണ്ണമായ ആശ്രിതത്വം കാരണം ഹമ്പലികൾ പൊതുവെ പാരമ്പര്യവാദികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ചില മുസ്ലിം പണ്ഡിതന്മാരുടെ തത്വചിന്താപരമായ സമീപനരീതികളെ ഇമാം ഹമ്പൽ നിരാകരിച്ചു. നിയമരൂപീകരണത്തിന് യുക്തിപരമായ താരതമ്യം (ഖിയാസ്), അഭിപ്രായസമന്വയം (ഇജ്മാ) എന്നിവകളെയും ഇമാം ഹമ്പൽ നിഷേധിച്ചു.

ഖിയാസിനേക്കാൾ തെറ്റായ ഹദീഥിനാണ് ഹമ്പൽ മുൻഗണന കൊടുത്തത്. തന്റെ മുസ്നദിൽ ദുർബലമായ ഇത്തരം അനേകം ഹദീഥുകൾ അദ്ദേഹം ഉൾപ്പെടുത്തി. ഖുർആൻ യുക്തിക്ക് നൽകുന്ന മഹത്തായ സ്ഥാനത്തെ നിരാകരിച്ചുകൊണ്ടാണ് പാരമ്പര്യത്തിലധിഷ്ഠിതമായ ഹമ്പലിസം വികസിച്ചത്. പാരമ്പര്യാധിഷ്ഠിത വ്യാഖ്യാനം ക്രമേണ ആധിപത്യം നേടിയതിന്റെ ഫലമായി ശരീഅഃ എന്നത് ഒരുകൂട്ടം ഇടുങ്ങിയതും അയവില്ലാത്തതുമായ നിയമങ്ങൾ മാത്രമായി. വ്യഭിചരിച്ച സ്ത്രീക്കുള്ള കല്ലേറ്, മതപരിത്യാഗിയുടെ വധശിക്ഷ, കലാ – സംഗീതങ്ങളുടെ നിരോധനം, സ്ത്രീയുടെ സാമൂഹിക ഇടപെടലിലെ നിയന്ത്രണം എന്നിവയിലൂടെയാണ് പാരമ്പര്യവാദം പ്രത്യക്ഷീഭവിച്ചത്. ഇവക്കൊന്നും ഖുർആനികമായ അടിത്തറകളില്ല എന്ന യാഥാർഥ്യം അവഗണിക്കപ്പെട്ടു.
എ ഡി 847 ൽ അധികാരത്തിലേറിയ അബ്ബാസിയ്യ ഭരണാധികാരി മുതവക്കിൽ (822 -861) ശക്തനായ ഹമ്പലി അനുയായി ആയിരുന്നു. തൻറെ മുൻഗാമിയായ മഅമൂനിന്റെ പുരോഗമനപരവും യുക്ത്യാധിഷ്ഠിതവുമായ ചിന്താപദ്ധതികൾക്കു നേർ വിപരീതമായ സമീപനമാണ് മുതവക്കിൽ സ്വീകരിച്ചത്. മഅമൂൻ പുറന്തള്ളിയ പാരമ്പര്യവാദത്തെ അതിശക്തമായി മുതവക്കിൽ തിരികെക്കൊണ്ടുവന്നു.
അശ്അരിസം
ഹമ്പലിസത്തിന്റെ തുടർച്ചയായി മുസ്‌ലിംകളിൽ ആധിപത്യം നേടിയ മറ്റൊരു യാഥാസ്ഥിതിക ചിന്താധാരയാണ് അശ്അരിസം. അബുൽഹസ്സൻ അൽ അശ്അരി (875 – 936) ആണ് ഇതിൻറെ ഉപജ്ഞാതാവ്. മനുഷ്യയുക്തി അപ്രധാനമാണെന്നും നൈതികത മനുഷ്യയുക്തിക്ക് അപ്രാപ്യമാണെന്നും അശ്അരി വാദിച്ചു. തലയിലെഴുത്ത് സിദ്ധാന്തത്തെ (വിധിവാദം) പിന്തുണച്ചുകൊണ്ട് പ്രകൃതിനിയമം എന്ന സങ്കൽപ്പത്തെ അശ്അരിസം നിരാകരിച്ചു.

വായുമണ്ഡലത്തിൽ പറന്നുനടക്കുന്ന പഞ്ഞിക്കഷ്ണം പോലെ ദൈവേച്ഛക്കനുസരിച്ച് മനുഷ്യൻ ചലിക്കുകയാണ്. യുക്തി ഉപയോഗിച്ച് ശരി തെറ്റുകളെ കണ്ടെത്താനാവില്ല, അതിനു നബിചര്യ തന്നെ വേണമെന്ന് അശ്അരിസം വാദിച്ചു. ദൈവത്തെ പോലെ ഖുർആനും അനാദിയാണെന്ന ഹമ്പലിസ്ററ് വാദത്തെ അശ്അരിസം പിന്തുണച്ചു. അന്ധമായ വിശ്വാസത്തെ അശ്അരിസം ന്യായീകരിച്ചു. ക്രിസ്ത്വബ്ദം പതിനൊന്നാം നൂറ്റാണ്ടിലെ അശ്അരിസത്തിന്റെ വളർച്ച ശാസ്ത്ര ഗവേഷണങ്ങളെ പിന്നോട്ടടിപ്പിച്ചു.
മനുഷ്യബുദ്ധിയെ ഉയർത്തിപ്പിടിക്കുന്ന മുഅതസലികളെ വിഡ്ഢികളായാണ് പത്തൊമ്പതാം നൂറ്റാണ്ടുകളിലെ മദ്രസകളിൽ പോലും പഠിപ്പിക്കപ്പെട്ടിരുന്നത്. അശ്അരി വീക്ഷണത്തിൽ മനുഷ്യൻ തന്റെ പ്രവർത്തികളെ സൃഷ്ടിക്കുന്നില്ല. അത് സാധിച്ചു കിട്ടുകയാണ്. മനുഷ്യ പ്രവർത്തികളെ സൃഷ്ടിക്കുന്നതും ഈശ്വരൻ തന്നെ.
നന്മയെ പോലെ സകല തിന്മയും ദൈവത്തിൽ നിന്നുളവായതാണ്. പ്രവർത്തനങ്ങൾ ഒന്നും തന്നെ സ്വന്തം നിലയിൽ നന്മയോ തിന്മയോ അല്ല, ശരീഅത്താണ് അവ രണ്ടിൽ ഏതെന്നു തീരുമാനിക്കുന്നത്. നീതി എന്തെന്ന് തീരുമാനിക്കുന്നതും ശരീഅത്താണ്. മനുഷ്യബുദ്ധിക്ക് നീതി അപ്രാപ്യമാണെന്നും അശ്അരിസം വാദിച്ചു. ഇവയൊക്കെ മുഅതസലിസം (യുക്ത്യാധിഷ്ഠിത ഇസ്‌ലാം വായന) നിരാകരിച്ചു.
മുഅതസലിസത്തിന്റെ വളർച്ച
ഖുർആൻ ദൈവത്തോടൊപ്പം അനാദിയാണെന്ന വാദത്തെ നിരാകരിച്ചുകൊണ്ട് ദൈവസൃഷ്ടിയാണെന്നതാണ് മുഅതസലികൾ വാദിച്ചത്. തലയിലെഴുത്ത് സിദ്ധാന്തത്തിൽ അധിഷ്ടിതമായ അശ്അരിസത്തിന്റെ വിധിവാദത്തെ അവർ എതിർത്തു. നന്മയും തിന്മയും മനുഷ്യബുദ്ധിക്കും യുക്തിക്കും പ്രാപ്യമാണെന്നും അവർ തിരിച്ചടിച്ചു. ദീൻ നന്മ കൽപ്പിക്കുന്നത് നന്മ സ്വയമേവ അതു തന്നെയായതു കൊണ്ടാണ്.

ദൈവസൃഷ്ടിയായ പ്രപഞ്ചം നിയമബന്ധിയായി ചലിക്കുന്നു എന്ന മുഅതസലി ആശയം ശാസ്ത്രാന്വേഷണ ത്വരയെ പ്രചോദിപ്പിച്ചു. മുസ്‌ലിം സംസ്കാരം നേടിയ ശാസ്ത്ര വളർച്ച മുഅതസലിസത്തിന്റെ സംഭാവനയാണ്. മനുഷ്യൻ തന്റെ പ്രവർത്തിയുടെ മേൽ ഉത്തരവാദിത്വമുള്ളവരാണ്. അതൊന്നും അശ്അരികൾ ആരോപിക്കുന്നതുപോലെ ദൈവം അടിച്ചേൽപ്പിക്കുന്നതല്ല. യഥാർത്ഥ വിശ്വാസവും തദനുസാരിയായ സൽപ്രവർത്തികളും ബോധപൂർവ്വം ചെയ്യുന്നുണ്ടോ എന്ന പരീക്ഷണമാണ് മർത്ത്യജീവിതം. മനുഷ്യന്റെ ഇഛാ സ്വാതന്ത്ര്യത്തിലാണ് അവന്റെ രക്ഷാശിക്ഷകളുള്ളത്.
മുഅതസലി ആശയക്കാരനായ അബ്ബാസിയ ഖലീഫ അൽ മാമൂൻ (786 -833) തന്റെ കൊട്ടാരത്തിൽ മത – ദാർശനിക – ശാസ്ത്ര വിദഗ്ദരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ചകൾ നടത്തി ധൈഷണികതയെ ഉത്തേജിപ്പിച്ചു. അതേസമയം മുഅതസില ആശയത്തെ ഔദ്യോഗിക വീക്ഷണമായി അടിച്ചേൽപ്പിക്കാനുള്ള മാമൂന്റെ ശ്രമം കനത്ത തിരിച്ചടിയുണ്ടാക്കി.
കേവലമായ മനുഷ്യയുക്തി നന്മ തിന്മകളെ വിവേചിച്ചറിയാമെന്ന മുഅതസലി ആശയം ഇമാം അബൂ ഹനീഫയും പങ്കുവെച്ചിരുന്നു. താരതമ്യ യുക്തിവൽക്കരണത്തിലൂടെ (ഖിയാസ്) സുന്നത്തിനെ തന്നെ അവഗണിക്കുകയാണെന്ന് ഇമാം അബൂഹനീഫയെ എതിരാളികൾ വിമർശിച്ചു. തോന്നുംപടി പ്രവർത്തിച്ചു മനുഷ്യന് മനസ്സിലാവുന്ന നിയമത്തെ ദൈവം ലംഘിക്കുന്നില്ല എന്നാണു മുഅതസലിസത്തിന്റെ വാദം. പരലോക വിശ്വാസത്തിനുള്ള തെളിവുപോലും യുക്തിപരമായ വിശകലനത്തിലൂടെയാണ് ഖുർആൻ സമർപ്പിക്കുന്നത്.

മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്- യാഥാസ്ഥിതികതയുടെ തിരിച്ചുവരവ്
മുകളിൽ ചർച്ച ചെയ്യപ്പെട്ട ഹമ്പലി -അശ്അരി ആശയങ്ങളിലെ ഏറ്റവും വഷളായ ഘടകങ്ങളെ ഉൾക്കൊണ്ടാണ് 1744 മുതൽ വഹാബി പ്യൂരിറ്റാനിസം ശക്തിപ്പെട്ടത്. ധൈഷണികത, ശിയിസം എന്നിവയോട് കടുത്ത ശത്രുതയാണ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് (1703 -1792) പുലർത്തിയത്. ഹമ്പലിന്റെ അക്ഷരവായന, പാരമ്പര്യവാദം, ധൈഷണിക വിരുദ്ധത, മിസ്റ്റിക് നിഷേധം, കക്ഷിത്വ തീവ്രത എന്നിവയുടെ പ്രകടിത രൂപമാണ് വഹാബിസം.
വഹാബി സലഫിസ്റ്റു പ്യൂരിറ്റാനിസത്തിന്റെ ഉദാത്ത മാതൃകയാണ് സൗദി അറേബിയയുടെ ഔദ്യോഗിക മുഫ്തിയായിരുന്ന ഇബ്നുബാസ് (1912 -1999). പ്രവാചകനെക്കുറിച്ച സിഹ്ർ ബാധയുൾപ്പെടെയുള്ള കഥനങ്ങൾ, സംഗീതം – ചിത്രങ്ങൾ എന്നിവയുടെ നിരോധനം, മാത്രമല്ല ഇതൊക്കെ അംഗീകരിക്കാത്തവരെ കാഫിറാക്കാൻ പോലും ഇബ്നുബാസ് മടിച്ചില്ല.
കാർ ഓടിക്കുന്നത്, ഹൈ ഹീൽഡ് ചെരിപ്പുകളുടെ ഉപയോഗം എന്നിവ സ്ത്രീകൾക്ക് നിഷിദ്ധമാക്കിയ കുപ്രസിദ്ധ ഫത്‌വ (ഫത്‌വ നമ്പർ :1678) ഇബ്നുബാസിന്റെതായിരുന്നു. അമേരിക്കൻ സൈന്യത്തിന് സൗദിയിൽ താവളമൊരുക്കാനുള്ള ഫത്‌വയും ഇബ്നു ബാസ് പുറത്തിറക്കി. സൈദി വിഭാഗത്തിന്റെ പിന്നിൽ നിന്ന് നമസ്കരിക്കുന്നതിനെ ഇബ്നു ബാസ് വിലക്കി. ഭൂമി പരന്നതാണെന്ന തുറന്ന പ്രഖ്യാപനം ഇബ്നുബാസ് നടത്തി.
സൗദി അറേബ്യയിലെ ടെലെഗ്രാഫിന്റെ ഉപയോഗം 1920 കളിൽ തന്നെ അൽ ഇഖ്‌വാൻ എന്ന വഹാബി പ്യുരിറ്റൻ സംഘം (സൗദി സ്ഥാപകൻ അബ്ദുൽ അസീസ് ഇബ്ൻ സൗദിന്റെ നിർമിതി) എതിർത്തിരുന്നു. അതേത്തുടർന്ന് പലയിടങ്ങളിലും ഇഖ്‌വാൻകാർ (ഈജിപ്തിലെ ഇഖ്‌വാനികളല്ല ഇവരെന്ന് പ്രത്യേകം ഓർക്കുക) ടെലിഫോൺ ലൈനുകൾ മുറിച്ചിടാറുണ്ടായിരുന്നു. ടെലിഫോൺ, റേഡിയോ , ഓട്ടോ മൊബൈൽ എന്നിവയൊക്കെ ദൈവീകനിയമങ്ങൾക്കെതിരായ പൈശാചികതയായി സൗദി പ്യൂരിറ്റൻകാർ കരുതി.

ശിയാക്കളെ അടിച്ചമർത്തുന്നതിനുള്ള ആവേശക്കുറവ്, ടെലിഫോൺ, കാർ, വിമാനം എന്നിവയുടെ ഉപയോഗത്തിലൂടെ ഗവണ്മെന്റ് പിശാച്ചുസേവ നടത്തുകയാണെന്ന് 1926 ൽ വഹാബി ഇഖ്വാനികൾ ആരോപിച്ചു. എതിർപ്പ് ശക്തമായതിനെ തുടർന്ന് 30,000 വരുന്ന ബ്രിട്ടീഷ് സേനയെ ഉപയോഗിച്ച് 1929 മാർച്ചിൽ സൈനികമായി അടിച്ചമർത്തി.
സൗദിയിൽ റേഡിയോ കൊണ്ടുവന്നപ്പോൾ ഹിജാസിലെ ചീഫ് ഖാദിയായിരുന്ന ഷെയ്ഖ് അബ്ദുല്ലാഹ് ഇബ്നു ഹുസ്സൈൻ ആൽ ഷെയ്ഖ് ശബ്ദ സന്ദേശം വായുവിലൂടെ കൊണ്ടുപോകുന്നത് പിശാചാണെന്നു ആരോപിച്ചു. ഇതേതുടർന്ന് റിയാദ് റേഡിയോ സ്റ്റേഷനിലൂടെ ഖുർആൻ പാരായണം നടത്തിച്ചു. മക്കയിൽ വെച്ച് ഇത് ശ്രവിച്ച ആലു ഷെയ്ഖ് തന്റെ വാദം പിൻവലിച്ചു. അന്നുമുതൽ റേഡിയോ ദൈവത്തിന്റെ അടയാളമായി.
1965 ൽ ഫൈസൽ രാജാവ് ടെലിവിഷൻ കൊണ്ടുവന്നപ്പോൾ പ്യുരിറ്റൻ വഹാബികൾ പൈശാചികമെന്നാരോപിച്ച് ടി.വി നിലയങ്ങൾ ആക്രമിച്ചു. തുടർന്ന് ഖുർആൻ പാരായണം, നമസ്കാരം എന്നിവയുടെ ടെലിവിഷനിലൂടെയുള്ള സംപ്രേക്ഷണം ഈ ആരോപണങ്ങളുടെ മുനയൊടിച്ചു. എങ്കിലും 1965 ആഗസ്റ്റിൽ ഖാലിദ് ഇബ്നു മുസൈദ് എന്ന സൗദി രാജകുമാരനും അനുയായികളും ചേർന്ന് റിയാദ് ടെലിവിഷൻ നിലയം ആക്രമിച്ചു. പോലീസ് വെടിവെപ്പിൽ രാജകുമാരനടക്കമുള്ളവർ കൊല്ലപ്പെട്ടു.
ടെലിവിഷൻ, കാർ , കറൻസി എന്നിവ മതത്തിൽ കൂട്ടിച്ചേർക്കപ്പെട്ട ബിദ്അത്തുകളാണെന്നു ആരോപിച്ച് അവയിൽ നിന്നൊക്കെ ഇസ്‌ലാമിനെ ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ട് ജുഹൈമൻ സൈഫ് അൽ ഉതൈബി എന്ന പ്യുരിറ്റന്റെ (ഇദ്ദേഹം 1969 മുതൽ ശൈഖ് ഇബ്നുബാസിന്റെ വിദ്യാർത്ഥിയായിരുന്നു) നേതൃത്വത്തിൽ 1979 ൽ കഅബ പിടിച്ചടക്കി. തുടർന്ന് ഫ്രഞ്ച് സൈന്യത്തിന്റെ സഹായത്തോടെയാണ് കഅബ വിമോചിപ്പിച്ചത്.

സ്ത്രീ വിദ്യാഭ്യാസം കുടുംബ തകർച്ചക്ക് കാരണമാകുമെന്ന തലതിരിഞ്ഞ ഒരു വ്യാഖ്യാനമാണ് വഹാബി പ്യൂരിട്ടനുകൾ ഉയർത്തിയത്. എന്നാൽ ഫൈസൽ രാജാവും പത്‌നിയും ചേർന്ന് 1960 ൽ സ്ത്രീ വിദ്യാഭ്യാസത്തിന് മുൻകൈയെടുത്തു. വിദ്യ തേടേണ്ടത് സ്ത്രീ പുരുഷന്മാരുടെ ഖുർആനിക ബാധ്യതയാണെന്ന് ഫൈസൽ രാജാവ് നിരന്തരം ഓർമിപ്പിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിനെതിരായ വഹാബി നിലപാട് അഫ്ഘാൻ താലിബാനിലെ വലിയൊരു വിഭാഗം ഇന്നും പുലർത്തുന്നുണ്ട്.
ബിംബാരാധനക്ക് കാരണമാകുമെന്ന വാദമുയർത്തി, ചരിത്ര സ്മാരകങ്ങൾക്കുനേരെ പലവുരു പ്യൂരിട്ടനുകൾ ആക്രമണം നടത്തി. സൗദിയിലെ മുസ്‌ലിം ചരിത്ര സ്മാരകങ്ങൾ അധികവും അവർ തകർത്തു. ഇറാഖിലെ മൊസൂൾ സെൻട്രൽ മ്യുസിയത്തിലെയും തൊട്ടടുത്ത പുരാവസ്തു കേന്ദ്രത്തിലെയും സാംസ്കാരിക പൈതൃകങ്ങൾ തകർക്കുന്ന രണ്ടുമിനിറ്റ് വീഡിയോ 2015 ഫെബ്രുവരി 25 നു പ്യുരിട്ടനുകളായ ഐഎസ് പുറത്തുവിട്ടിരുന്നു.
References:
Arjomand, Said Amir, Thinking Globally about Islam, in Oxford Handbook of Global Religions
AbuKhalil, As`ad, Battle for Saudi Arabia, New York: Seven Stories Press, 2004
Al Munajjed, Mona, Women in Saudi Arabia Today, New York: St. Martin’s Press, 1997
Atwan, Abdel Bari, The Secret History of al-Qaeda, Berkeley: University of California. Press, 2006
Brown A.C, Jonathan, Misquoting Muhammad, London: Oneworld, 2014
Dallal, Ahmad, The Origins and Objectives of Islamic Revivalist Thought 1750-1850
Fakhry, Majid, Ethical Theories in Islam, Leiden: Brill, 1991
Hurgronje, Snouck, Mekka in the Latter Part of the 19th Century, Leiden: Brill, 2007
Kamali, M. Hashim, Shari’ah Law: An Introduction, Oxford: Oneworld, 2009
Karabell, Zachary, People of The Book: The Forgotten History Of Islam And The West
Khan, Ali, Hisham M. Ramadan, Contemporary Ijtihad, Edinburgh: Edinburgh University Press, 2011
Maqsood, Ruqaiyyah Waris, Islam Need to Know? London: HarperCollins, 2012
Melchert, Christopher, The Adversaries of Ahmad Ibn Hanbal, Aabica April 1997
Ramadan, Tariq, Radical Reform: Islamic Ethics and Liberation
Sadar, Ziauddin, Merryl Wyn Davies, The No-Nonsense Guide to Islam, London
Solahudin, The Roots of Terrorism in Indonesia, translated by Dave McRae, Sydney: UNSW Press, 2013